ഹരിപ്പാട്: നഗരത്തിൽ സജീവമാകുന്ന അന്തർസംസ്ഥാന ഭിക്ഷാടന മാഫിയയുടെ ക്രൂരമായ മർദനത്തിൽനിന്നു രക്ഷപ്പെടാൻ സഹായം അഭ്യർഥിച്ച് 14 വയസുകാരൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെത്തി.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജയാണ് ഭിക്ഷാടനസംഘത്തിന്റെ കൈയിൽനിന്നു രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയത്.കരഞ്ഞുവിളിച്ചുകൊണ്ട് നാട്ടുകാരോട് സഹായം അഭ്യർഥിക്കുകയായിരുന്നു കുട്ടി.
മഹാരാജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ സഹായത്തോടെ അനുജനായ ചിലമ്പരശനു വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടികളെ ഇവിടെയെത്തിച്ച അന്തോണിയും സംഘവും വിവരമറിഞ്ഞ് കുട്ടിയുമായി ഇവിടെനിന്നും രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്ന് കരുതുന്നു.
അമ്മ മരിച്ചതിനെത്തുടർന്ന് പിതാവ് മറ്റൊരു വിവാഹം കഴിച്ചതോടെ മഹാരാജയും ചിലമ്പരശനും തൂത്തുക്കുടിയിലെ ഒരു അനാഥമന്ദിരത്തിൽ നിന്നാണ് പഠിച്ചിരുന്നത്. എന്നാൽ, ഒരു മാസം മുമ്പ്, ഇവരുടെ ചിറ്റപ്പനായ അന്തോണി കുട്ടികളെ ഇവിടെയെത്തിച്ചു. ഇവിടെയെത്തിച്ച ശേഷം കുട്ടികളെ നിർബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കുകയായിരുന്നു പതിവ്. ദിവസവും രാവിലെ ഒരു സംഘത്തോടൊപ്പം ഇവരെ ഭിക്ഷയ്ക്കായി പറഞ്ഞുവിടും. ഉച്ചയ്ക്കു സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം വാങ്ങി നൽകിയ ശേഷം ഉച്ചയ്ക്ക് ശേഷവും ഭിക്ഷാടനത്തിന് നിയോഗിക്കും.
ഒരു ദിവസം 1500 രൂപയാണ് കുട്ടികൾക്ക് നൽകിയിരുന്ന ടാർജറ്റ്. വരുമാനം 1000 രൂപയിൽ താഴെയാണെങ്കിൽ കുട്ടികളെ ക്രൂരമായി മർദിക്കുമായിരുന്നു. തങ്ങളെ കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും കുട്ടി വെളിപ്പെടുത്തി.
മർദനം സഹിക്കാനാവാതെയാണ് മഹാരാജ ഓടി രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ വച്ച് കുട്ടിയെ കണ്ട നാട്ടുകാർ ഉടൻ തന്നെ ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോഷനെ വിവരമറിയിച്ചു. റോഷന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഹരിപ്പാട് പോലീസിന് വിവരം കൈമാറുകയും, പോലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
ചൈൽഡ് ലൈൻ നിർദേശപ്രകാരം കുട്ടിയെ താത്കാലികമായി സെന്റ് തോമസ് പള്ളിക്ക് കീഴിലുള്ള ബാലഭവനിൽ പാർപ്പിച്ചിരിക്കുകയാണ്. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ സംരക്ഷണ നടപടികളിലേക്കു കടക്കും.
കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് നഗരസഭാ അതിർത്തിയിൽ ബാലഭിക്ഷാടനം പൂർണമായി നിരോധിച്ചുകൊണ്ട് നഗരസഭാ അധികൃതർ ഉത്തരവിറക്കിയത്. ഈ നിരോധനങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് വീണ്ടും നഗരത്തിൽ പരസ്യമായി ബാലഭിക്ഷാടനം തുടരുന്നത്. സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ പഠനത്തിൽനിന്നും തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇങ്ങോട്ട് കടത്തുന്നതായാണ് വിവരം.
നാടോടികളായ പുതിയ സംഘങ്ങൾ മാറിമാറി നഗരത്തിൽ കുട്ടികളെ എത്തിക്കുന്നുണ്ടെന്നും പകൽസമയങ്ങളിൽ കുട്ടികളെ ഭിക്ഷാടനത്തിന് വിട്ട ശേഷം രാത്രികാലങ്ങളിൽ കടത്തിണ്ണകളിലാണ് ഇവർ തമ്പടിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.